Monday, October 12, 2020

നമ്മുടെ ലോകം July-Sept 2020

 

"നമ്മുടെ ലോകം" - July-Sept 2020

ജർമ്മനിയിൽ നിന്നുമുള്ള  മറുനാടൻ  പ്രസിദ്ധീകരണം

Sunday, February 23, 2020

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കൻ യാത്ര

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കൻ യാത്ര

--ജോസഫ് പൊന്നോലി


യാത്രകൾ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ പിരിമുറക്കങ്ങൾക്ക് അയവു വരുത്താനും അധോഗതിയിലാകുന്ന ആരോഗ്യവും മനസ്സിന്റെ ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാനും യാത്രകൾ ഉപകരിക്കും. 2019 ലെ ക്രിസ്മസ് അവധിക്കാലം കുടുംബത്തോടൊപ്പം കോസ്റ്റാറിക്കായിലാണ് കഴിച്ചു കൂട്ടിയതു്. അവിടെ കണ്ട വിസ്മരിക്കാനാവാത്ത ചില കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.

മദ്ധ്യ അമേരിക്കൻ പ്രവിശ്യയിലെ ഒരു കൊച്ചു രാജ്യമാണ് കോസ്റ്റാറിക്കാ. കിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും പടിഞ്ഞാറ് പസഫിക്ക് സമുദ്രവും വടക്ക് നിക്കാരാഗ്വായും തെക്കു കിഴക്കായി പനാമായും ഈ കൊച്ചു രാജ്യത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നു. ഇവിടുത്തെ കടൽത്തീരങ്ങളും മലകളും പർവ്വത നിരകളും വനങ്ങളും തോടുകളും തടാകങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയോട് സദൃശമാണ് എന്നു പറയാം. കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയോട് സമാനമാണ്. ജനസംഖ്യ 50 ലക്ഷത്തോളം വരും. അതിൽ പകുതിയോളം തലസ്ഥാന നഗരിയായ സാൻ ഹൊസേയുടെ പ്രാന്ത പ്രദേശത്താണ് വസിക്കുന്നതു്. വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ രാജ്യത്തിന്റെ സാക്ഷരത 97% ആണ്. ബാസ്കറ്റ് ബോളും ഫുട്ബോളും ഇവരുടെ പ്രധാന വിനോദങ്ങളാണ്.

ലിബേരിയാ വിമാനത്താവളത്തിലെത്തിയ ഞങ്ങൾക്ക് ഏകദേശം ഒരു മണിക്കൂർ നേരം ഇമ്മിഗ്രേഷൻ വിസ നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ഫ്ലെക്സ് ബോർഡുകളിൽ "നിർമ്മലമായ ജീവിതത്തിന്റെ നാട്ടിലേക്കു സ്വാഗതം " (ബിയൻ വെനിദോ അ ല തിയേറാ പൂരാ വിദാ) എന്ന് സ്പാനീഷ് ഭാഷയിൽ എഴുതിയതു് കാണാമായിരുന്നു. കോസ്റ്റാറ്റിക്കാ എന്ന വാക്കുകളുടെ അർത്ഥം തന്നെ "സമ്പന്നമായ തീരം" എന്നാണ്. 1502 ൽ കോസ്റ്റാറിക്കായുടെ കിഴക്കൻ തീരം സന്ദർശിച്ച ക്രിസ്റ്റഫർ കൊളംബസ്സാണ് തദ്ദേശ വാസികളുടെ സ്വർണ്ണാഭരണങ്ങൾ കണ്ട് ഈ പേരിട്ടത് എന്നു പറയപ്പെടുന്നു.


ആദ്യത്തെ ദിവസം ലീബേരിയായിയ്ക്കു സമീപമുള്ള പർവ്വത നിരകളിലൂടെ ഒരു സവാരി നടത്തി. ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന ചൂടുള്ള വെള്ളത്തിൽ കുളിച്ചു കൊണ്ട് സമീപത്തുള്ള വെള്ളച്ചാട്ടം കണ്ടു പ്രകൃതിയുമായി ലയിച്ചിരിക്കുമ്പോൾ മനസ്സിലെ എല്ലാ പിരിമുറുക്കങ്ങളും പമ്പ കടക്കും.

അരേനാൽ അഗ്നിപർവ്വതം

കോസ്റ്റാറിക്കാ യാത്രയിൽ അവിസ്മരണീയമായ അനുഭവമായിരുന്നു അരേനാൽ അഗ്നിപർവ്വത പ്രദേശം സന്ദർശിച്ചത്. അരേനാൽ അഗ്നിപർവ്വതം കോസ്റ്റാറിക്കായിലെ ഇപ്പോഴും പ്രവർത്തനക്ഷമമായ ഒരു അഗ്നിപർവ്വതം ആണ്. 1968 മുതൽ 2010 വരെ തുടർച്ചയായി ഈ അഗ്നിപർവ്വതം പൊട്ടി ഭീമമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.


ഭൂമിയിൽ നിന്നും അഗ്നിയും ഗന്ധകവും നിർഗ്ഗമിച്ച് തിളയ്ക്കുന്ന ലാവയായി ആ മലകളുടെ പാർശ്വങ്ങളിൽ കൂടി താഴേയ്ക്കു ഒഴുകുന്ന കാഴ്ചയുടെ ഫേട്ടോകൾ കണ്ടതിനു ശേഷം ആ സ്ഥലം സന്ദർശിച്ചപ്പോൾ ജിജ്ഞാസയോടൊപ്പം ഭീതിയും മനസ്സിൽ തോന്നിയതിൽ അത്ഭുതപ്പെടാനില്ല.

ഈ അഗ്നിപർവ്വതത്തിന് 7500 വർഷത്തെ ആയുസ്സ് ഉണ്ടെന്നാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്. 5380 അടി ഉയരത്തിൽ കോണാകൃതിയിൽ 460 അടി വ്യാസത്തിൽ ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നു. സന്ദർശകർക്ക് താഴ്വാരം സന്ദർശിക്കാനേ അനുമതിയുള്ളൂ. അവിടെ പഴയ വിസ്ഫോടനങ്ങളുടെ ലാവാ ഒഴുകിയ പ്രദേശങ്ങൾ കാണാം.

അഗ്നിപർവ്വതം നൂറ്റാണ്ടുകളോളം പ്രവർത്തന രഹിതമായിരുന്നതുകൊണ്ട് അവിടെ ആളുകൾ താമസിക്കുവാൻ തുടങ്ങി. 1968 ലെ വിസ്ഫോടനം അവർ പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി. 1968 ലെ വിസ്‌ഫോടനത്തിൽ 87 ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. മൂന്നു ഗ്രാമങ്ങൾ നാമാവശേഷമായി.

അഗ്നിപർവ്വത വിസ്‌ഫോടനങ്ങൾ ഭീതി ജനിപ്പിക്കുന്നവയാണ്. കത്തി ജ്വലിക്കുന്ന ഒരു ടണ്ണോളം ഭാരം വരുന്ന ഭീമമായ കല്ലുകളും പാറകളും മണിക്കൂറിൽ 1300 മൈൽ വേഗതയിൽ ചുഴറ്റി എറിയപ്പെട്ടു ഒരു മൈൽ അകലത്തിൽ വന്നു പതിക്കുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണ്. തിളച്ച ലാവയും ചാരവും 20 കി.മീ. ചുറ്റളവിലുള്ള പ്രാന്ത പ്രദേശം ചുട്ടു പൊള്ളിക്കുന്നു.

നമ്മൾ വസിക്കുന്ന ഭൂമിയുടെ അകത്ത് മദ്ധ്യഭാഗത്ത് ഏകദേശം 2000 കി.മീ. താഴ്ചയിൽ തിളയ്ക്കുന്ന ഉരുകിയ ഘന ദ്രവ്യങ്ങളുടെ ലാവയാണ്. അവയുടെ മുകളിൽ ഘനീഭവിച്ച പാറക്കൂട്ടങ്ങളും. 4500 മില്യൻ വർഷങ്ങളുടെ പരിണാമ ഫലമായി ഭൂമി നമുക്ക് വാസയോഗ്യമായി തീർന്നു എന്ന കാര്യം മനുഷ്യന് അറിയാമോ എന്നു സംശയമാണ്.

കത്തിജ്വലിക്കുന്ന അരേനാൽ അഗ്നി പർവ്വതത്തിനെ അഭിമുഖീകരിക്കുന്ന മലയുടെ ചെരുവിൽ എയർ-ബി-എൻ- ബി മൂലം സംഘടിപ്പിച്ച ഒരു വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് അഗ്നിപർവ്വതത്തേയും അതിനെ മൂടുന്ന കാർമേഖപടലങ്ങളെയും നോക്കിയിരുന്നു രണ്ടു ദിവസങ്ങൾ പോയതറിഞ്ഞില്ല.
കടൽ തീരത്ത് രണ്ടു ദിവസങ്ങൾ താമസിച്ച് കടൽക്കാറ്റും തിരമാലകളും ആസ്വദിച്ചതിനു ശേഷം നിക്കോയാ എന്ന പ്രദേശത്തുകൂടി കടന്നു പോയി. ഏതാനും മണിക്കൂറുകൾ അവിടെ ചിലവഴിച്ചു. നിക്കോയാ എന്ന പ്രദേശം ലോക പ്രസിദ്ധമായത് അവിടെ അനേകം ആൾക്കാർ 100 വയസ്സും കഴിഞ്ഞ് ഊർജ്ജസ്വലരായി ജീവിക്കുന്നതു കൊണ്ടാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വർഷം ആൾക്കാർ ജീവിച്ചിരിക്കുന്ന ആറു പ്രദേശങ്ങളിൽ ഒന്നു നിക്കോയാ ആണ്. 2017 നവംബറിൽ നാഷണൽ ജിയോഗ്രാഫിക്ക് മാഗസിൻ കോസ്റ്റാറിക്കായെ ലോകത്തിലേക്കും ഏറ്റവും സന്തോഷം അനുഭവിക്കുന്ന ജനതയുടെ രാജ്യം എന്നു വിശേഷിപ്പിക്കുകയുണ്ടായി.
നിക്കോയാ

അവിടുത്തെ ആളുകളുടെ ആരോഗ്യത്തിന്റെ രഹസ്യം കൗതുകമേറിയതാണ്. അവിടുത്തെ ജലം ശുദ്ധവും പല ധാതു ലവണങ്ങൾ അടങ്ങിയതുമാണ്. അവിടെ കേരളത്തിൽ കിട്ടുന്ന എല്ലാ പഴവർഗ്ഗങ്ങളും സുലഭമാണ്. അവർ പ്രധാനമായും കഴിക്കുന്നത് കോൺ അഥവാ ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന ടോർട്ടിയായും ബ്ലാക്ക് ബീൻസുമാണ് കൂടാതെ പഴങ്ങളും പച്ചക്കറികളും. മീനും മാംസവും അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. നാട്ടിൻപുറത്തെ ലളിതമായ ജീവിതം. അതേ സമയം ശാരീരികാദ്ധ്വാനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി നാളയെപ്പറ്റി ആകുലതകളില്ലാതെ പരസ്പരം കുശലങ്ങൾ അന്വേഷിച്ചും സഹകരിച്ചും ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന ഒരു ജനസമൂഹം. ആരോഗ്യപരമായ സാമൂഹ്യ ജീവിതം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. നാഗരികതയുടെ അതിക്രമങ്ങൾ ആ സന്തുഷ്ട ജനജീവിതത്തെ കാർന്നു തിന്നാൻ തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുതിരകളും വള്ളങ്ങളും കാള വണ്ടികളും ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് മോട്ടോർ കാറുകളും ശബ്ദ കോലാഹലങ്ങളും ഇടം പിടിച്ചിരിക്കുന്നു. എങ്കിലും യൂണിവേഴ്സൽ ഹെൽത്ത്‌ സ്കീം നടപ്പാക്കിയ ഒരു രാജ്യമാണ് കോസ്റ്റാറിക്കാ.

ചരിത്രത്തിലൂടെ

ഈ നാട്ടിലെ ജനങ്ങൾ സമാധാന പ്രിയരാണ്. അവർക്ക് ഒരു ആർമിയോ പ്രതിരോധ സംവിധാനമോ ഇല്ല. സമീപ രാജ്യങ്ങളായ നിക്കാരാഗ്വാ, പനാമാ എന്നീ രാജ്യങ്ങളുമായി സൗഹൃദത്തിൽ കഴിയുന്നു. പതിനാറാം നൂറ്റാണ്ടിൽ ഈ പ്രദേശം കീഴടക്കിയ സ്പാനീഷുകാർ ഇവിടെയുണ്ടായിരുന്ന തദ്ദേശ ഗോത്രവർഗ്ഗക്കാരെ മിക്കവാറും പൂർണമായി ഉന്മൂലനം ചെയ്തു. സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത അണുക്കളെ ചെറുത്തു നില്ക്കാൻ ആ ഗോത്രവർഗ്ഗക്കാർക്കു കഴിഞ്ഞില്ല. ഇന്ന് അവശേഷിക്കുന്നത് മിക്കവാറും സ്പാനീഷുകാരുടെ പിൻ തലമുറക്കാർ ആണ്. അതുകൊണ്ടു തന്നെ സ്പാനീഷ് പള്ളികൾ അങ്ങുമിങ്ങും തലയുയർത്തി നിൽക്കുന്നതു കാണാം. എങ്കിലും ഇവിടെ ബുദ്ധമതത്തിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടതായിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ

കോസ്റ്റാറിക്കായുടെ സമ്പദ് വ്യവസ്ഥ കൃഷിയെയും ധാതുലവണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പഴവർഗ്ഗങ്ങൾ ഇവിടെ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. കാപ്പി ഇവിടുത്തെ പ്രധാന കൃഷിയാണ്. കാപ്പി പ്ലാൻറ്റേഷൻ കോസ്റ്ററിക്കായയുടെ ഒരു ഭാഗമാണ്. കാറ്റാടി ടർബോ ഫാമുകൾ മലനിരകളിൽ കാണാം. സോളാർ , ജിയോ തെർമൽ , ഹൈഡ്രോ , ബയോമാസ് എന്നിവയാണ് വൈദ്യുതി ഉത്പാദനത്തിന് അവർ അവലംബിക്കുന്ന മാർഗ്ഗം. 2021 ൽ കാർബൺ പൂർണ്ണമായും സന്തുലനം ചെയ്യുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നായിരിക്കും കോസ്റ്റാറിക്കാ. കോസ്റ്റാറിക്കൻ ഫ്രീ ട്രേഡ്‌ സോണുകളിൽ അമേരിക്കൻ കമ്പനികളായ ഇന്റൽ, ഐ.ബി.എം, എച്ച്പി, ഡെൽ, മുതലായവ അവരുടെ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. വിദേശ കടം താങ്ങാനാവാത്ത കോസ്റ്റാറിക്കൻ സമ്പദ് വ്യവസ്ഥയിൽ കടന്നു കയറി ചൈന പിരിമുറുക്കിക്കൊണ്ടിരിക്കുകയാണ്.

യാത്ര തുടരുന്നു

വാണിജ്യ ഭൗതിക മനോഭാവത്തിന്റെ കടന്നുകയറ്റം അവരുടെ ലളിതവും നിർമ്മലവുമായ ജീവിതം ഇല്ലാതാക്കുന്നുവോ എന്ന ചിന്ത മടക്ക യാത്രയിൽ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഭൂമിയെന്ന അഗ്നിഗോളത്തിന്റെ മേൽ ജീവിക്കുന്ന മനുഷ്യനും വെന്തുരുകി സൂര്യന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയും കാലചക്രത്തിന്റെ ഭാഗമായി അഗ്നിപർവ്വതത്തിന്റെ തിളയ്ക്കുന്ന ലാവയുടെ ബലിയാടാകുന്നത് എപ്പോഴാണ് എന്നു പ്രവചിക്കാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥ മനുഷ്യന്റെ ഗർവ്വ് ശമിപ്പിക്കേണ്ടതല്ലേ എന്ന ചോദ്യം ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു. ഭൂമിയും മനുഷ്യനും അനന്തതയിലേക്കുള്ള യാത്ര തുടരുന്നു. യാത്ര തുടരാൻ ഞങ്ങൾ ഹ്യൂസ്റ്റണിലേക്കു മടങ്ങി.


ഫെബ്രുവരി 23, 2020

Monday, September 2, 2019

പൂന്തോട്ടത്തിൽ നിന്ന് ഒരുപിടി പൂക്കൾ


പൂന്തോട്ടത്തിൽ നിന്ന് ഒരുപിടി പൂക്കൾ  -  (ലേഖനങ്ങൾ, കവിതകൾ, കഥകൾ)

കേരള റൈറ്റേഴ്‌സ് ഫോറം  യു  എസ്  എ  2019 പ്രസിദ്ധീകരണം

പുസ്തകം വായിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Kerala Writers Forum - 2019 Publication

Saturday, June 8, 2019

വാർദ്ധക്യം ഒരു ശാപമോ പേടി സ്വപ്നമോ? - (പൊന്നോലി)


എല്ലാ മനുഷ്യരും ജീവിത സായാഹ്ന്യത്തിൽ വാർദ്ധക്യം തരണം ചെയ്യേണ്ടതായിട്ടുണ്ടു്. വാർദ്ധക്യത്തിലേക്കു കാലു കുത്തുന്ന പുരുഷന്മാരും സ്ത്രീകളും അവരുടെ ഭാവിയേക്കുറിച്ച് ആകാംക്ഷാഭരിതരാണ്. സാമ്പത്തികം, ആരോഗ്യം, ഏകാന്തത അങ്ങനെ പല പ്രശ്നങ്ങളേയും അവർ അഭിമുഖികരിക്കേണ്ടി വരുന്നു. വൃദ്ധരായവർക്കു പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. പലപ്പോഴും അവർ അവഗണിക്കപ്പെടുന്നു എന്നു മാത്രമല്ല പല ചൂഷണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരകളാക്കപ്പെടുന്നു. വാർദ്ധക്യത്തിലേക്കു കടക്കുമ്പോൾ മരണം അടുത്തു വരുന്നു എന്നുള്ള ചിന്ത പലരേയും അസ്വസ്തരാക്കുന്നു. വാർദ്ധക്യം ഒരു പേടി സ്വപ്നമായി തീരുന്നു.

അതേ സമയം സമൂഹത്തിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അവരെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതും സമൂഹത്തിൻ്റെ കടമയാണ്. അതു മാനവ സംസ്കാരത്തിൻ്റെ ഭാഗമാണ് എന്നു നാം വിസ്മരിക്കുന്നു. വൃദ്ധസംരക്ഷണം ഒരു സാമൂഹ്യ പ്രശ്നമായി മാറുന്നു.

വാർദ്ധക്യം എന്നാൽ എന്ത്? വാർദ്ധക്യ പ്രശ്നങ്ങൾ എങ്ങനെ നേരിടാം? വൃദ്ധരെ, പ്രത്യേകിച്ച് നിരാലംബരായവരെ എങ്ങനെ സംരക്ഷിക്കാം, എന്നുള്ള വിഷയങ്ങളുടെ ഒരു അപഗ്രഥനമാണ് ഇവിടെ ശ്രമിക്കുന്നതു്. വ്യക്തികളുടെ വാർദ്ധക്യ പ്രശ്നങ്ങൾ, വാർദ്ധക്യം ഒരു സാമൂഹ്യ പ്രശ്നം എന്ന് രണ്ടു ഭാഗങ്ങളായിട്ടാണ് ഈ വിഷയം ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നതു്.

1.  വ്യക്തിയും വാർദ്ധക്യവും
വാർദ്ധക്യം എങ്ങനെ നേരിടാം എന്നതാണ് ഓരോ വ്യക്തിയുടേയും മുന്നിലുള്ള പ്രശ്നം.

വാർദ്ധക്യം എന്നാൽ എന്ത്?
അമേരിക്കയിൽ 66 വയസ്സു കഴിഞ്ഞവരെ ഇന്ന് മുതിർന്ന പൗരന്മാരായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ അത് 60 വയസ്സാണ്. എങ്കിലും ഈ പ്രായപരിധിക്കപ്പുറം ആരോഗ്യമില്ലാത്ത അവസ്ഥയെയാണ് നമ്മൾ വാർദ്ധക്യം എന്നു വിവക്ഷിക്കുന്നതു്. മെഡിക്കൽ സയൻസിൻ്റെ പുരോഗതികൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുമ്പോൾ മനുഷ്യായുസ്സിൻ്റെ ദൈർഘ്യം കൂടുന്നു. ഇന്ന് 80 വയസ്സുവരെയോ 90 വയസ്സുവരെയോ ജീവിച്ചിരിക്കാൻ വലിയ പ്രശ്നമില്ല. 110 വയസ്സുവരെ മനുഷ്യൻ്റെ ജീവിതകാലം നീട്ടിക്കൊണ്ടു പോകാൻ ഇന്നു മെഡിക്കൽ സയൻസിനു കഴിയും. ജീൻ എഡിറ്റിംഗ്, ക്രിത്രിമ മനുഷ്യാവയവങ്ങളുടെ നിമ്മാണം എന്നിവ ഇതിനുപകരിക്കുന്ന എടുത്തു പറയേണ്ട സാങ്കേതിക വിദ്യകളാണ്.

60 വയസ്സിൽ ജോലിയിൽ നിന്നു വിരമിക്കുന്നവർക്ക് ശിഷ്ഠ കാലം ഫലപ്രദമായി സമയം ചിലവഴിക്കാനും വരുമാനം ഉറപ്പാക്കാനും ജോലികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്ന് 90 വയസ്സുവരെ ജീവിക്കുന്ന ഒരാൾ 50 വർഷം അതായതു് 75 വയസ്സു വരെ ജോലി ചെയ്തെങ്കിലേ ശിഷ്ഠ കാലം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കുകയുള്ളു എന്നു കണക്കാക്കാം. ജപ്പാനിൽ 100 വയസ്സ് കഴിഞ്ഞവരും ജോലി ചെയ്യുന്നതു് നമ്മളെ ആശ്ചര്യപ്പെടുത്തും.

ആരോഗ്യ പ്രശ്നങ്ങൾ
ആരോഗ്യമാണ് വാർദ്ധക്യത്തിലെ ഏറ്റവും പ്രധാന പ്രശ്നം. കണ്ണിൻ്റെ കാഴ്ചശക്തി, ചെവിയുടെ കേൾവിക്കുറവ്, എല്ലുകളുടെ ബലക്ഷയം, പല്ലുകളുടെ കൊഴിച്ചിൽ, ജോയിൻ്റുകളുടെ വേദന, രക്തസമ്മർദ്ദം, ഹൃദ് രോഗം, ശ്വാസകോശ തടസ്സങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, പ്രമേഹം, കിഡ്ണികളുടെ അസുഖം, ആമാശയ സംബന്ധമായ അസുഖങ്ങൾ, ഗുഹ്യ രോഗങ്ങൾ, ക്യാൻസർ അങ്ങനെ പല വാർദ്ധക്യസഹജമായ അസുഖങ്ങളും വാർദ്ധക്യത്തിൻ്റെ ഭാഗമാണ്. അൽഷേമേഴ്സ്, പാർക്കിന്സൺസ് എന്നിങ്ങനെയുള്ള തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും വാർദ്ധക്യത്തിൽ കണ്ടുവരുന്നു.


ഇന്ന് എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്. അസുഖങ്ങൾക്കു അനുയോജ്യമായ ചികിത്സ തേടേണ്ടതു് അത്യാവശ്യമാണ്. ഇന്ന് ഇന്ത്യയിലും കേരളത്തിലും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഉണ്ടെങ്കിലും അവ സാധാരണക്കാർക്ക് അപ്രാപ്യമാണ്. എല്ലാ വില്ലേജുകളിലും പ്രൈമറി കെയർ സെൻ്ററുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യ പരിപാലനം
അസുഖങ്ങൾ ഒഴിവാക്കി ആരോഗ്യം പരിപാലിക്കുന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദിനം പ്രതിയുള്ള വ്യായാമം അല്ലെങ്കിൽ നടത്തം , ഭക്ഷണക്രമം, ഉറക്കം, വിശ്രമം, മനസ്സിൻ്റെ പിരിമുറക്കങ്ങൾക്കു അയവു വരുത്താനുള്ള യോഗ, സൗഹൃദ സംഭാഷണങ്ങൾ, തമാശകൾ, സംഗീതം, മതാനുഷ്ഠാനങ്ങൾ അല്ലെങ്കിൽ കൃത്യമായ ദിനചര്യകൾ എന്നിവയെല്ലാം ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

കാലാനുസൃതമായ ആരോഗ്യ വിലയിരുത്തുൽ അല്ലെങ്കിൽ ഹെൽത്ത് ചെക്ക്അപ്പ് ശരീരത്തിനും, കണ്ണുകൾക്കും, പല്ലുകൾക്കും അത്യാവശ്യമാണ്. ബ്ലെഡ് ടെസ്റ്റ് ' എക്സ് റേ, ഈ.സി.ജി, എം.ആർ.ഐ. മുതലായ ടെസ്റ്റുകൾ രോഗങ്ങളെ ആരംഭത്തിൽ തന്നെ കണ്ടു പിടിക്കാനും ചികിത്സിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

ഭക്ഷണക്രമം
വാർദ്ധക്യത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിനു പ്രധാന പങ്കുണ്ട്. ജപ്പാനിൽ 90 വയസ്സ് കഴിഞ്ഞവർ 20 ലക്ഷം ആൾക്കാരോളം ഉണ്ട്. അവരുടെ ഭക്ഷണ രീതിയിൽ ഗ്രീൻ ടീ , സോയ് ബീൻസ്, സോയ് മിൽക്ക്, ടോഫു, പച്ചക്കറികൾ, മത്സ്യ വിഭവങ്ങൾ, സുഷി മുതലായവ ഉൾപ്പെടും.

കോസ്റ്റാറിക്കായിലെ നികോയ പ്രോവിൻസിലും നൂറു വയസ്സു കഴിഞ്ഞവർ ഏറെയാണ്. അവരുടെ ലളിതമായ ജീവിത രീതി ഭക്ഷണം ആദ്ധ്യാത്മികത മുതലായവ അവരുടെ ആരോഗ്യരഹസ്യത്തിൻ്റെ ഭാഗമാണ്. അവർ ഭക്ഷിക്കുന്നത് ചോറ്, ബ്ലാക്ക് ബീൻസ്, ടോർടിയാ, പച്ചക്കറി, മുട്ട, പഴങ്ങൾ,മുതലായവയാണ്. പ്രകൃതിയായി ഇഴുകിചേർന്ന ജീവിതം. ശാരീരികമായ പ്രവർത്തനങ്ങളിൽ തുടർച്ചയായി ഏർപ്പെട്ടു അദ്ധ്വാന ജീവിതം നയിക്കുന്ന അവർ ആരോഗ്യം നിലനിർത്തുന്നു. ഡാൻ ബ്യുട്നെർ ‘ദി ബ്ലൂ സോണ്സ്’ എന്ന പുസ്തകത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജീവിക്കുന്നവരെ ആസ്പദമാക്കി ദീർഘകാലം ജീവിക്കുന്നതിന്റെ രഹസ്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

സാമ്പത്തിക ഭദ്രതവാർദ്ധക്യത്തിൽ സാമ്പത്തിക ഭദ്രതയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഏറെയാണ്. മിനിമം സാമൂഹ്യ സുരക്ഷക്കു സ്വന്തമായിട്ടൊരു വീട്, ഭക്ഷണത്തിനും, ദൈനംദിന ചിലവുകൾക്കും വേണ്ടിവരുന്ന പണത്തിനു ബാങ്ക് സേവിംഗ്സ് .അഥവാ നീക്കിയിരുപ്പു, പെൻഷൻ, അന്യൂയിറ്റി (വാർഷിക വേതനം), മറ്റു വരുമാന മാർഗ്ഗങ്ങൾ വാർദ്ധക്യത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ആവശ്യമാണ്‌. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, മെഡികെയർ എന്നിവ അമേരിക്കയിൽ സാമൂഹ്യ സുരക്ഷയും വാർദ്ധക്യകാല സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താൻ സഹായിക്കുന്നു.

60 വയസ്സിൽ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ആവശ്യത്തിനു സേവിംഗ്സ് (നീക്കിയിരുപ്പു) ഇല്ലെങ്കിൽ ശിഷ്ഠ കാലം സമയം ചിലവഴിക്കാനും വരുമാനത്തിനും ജോലികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജോലി ആവശ്യമില്ലാത്തവർക്ക് സമയം എങ്ങനെ ചില വഴിക്കണം എന്നുള്ള പ്രശ്നം ഉദിക്കുന്നു

ഏകാന്തത
വാർദ്ധക്യത്തിൻ്റെ ഒരു തീരാശാപമാണ് ഏകാന്തതയും വിരസതയും. ജോലിയില്ലാതെ സമയം ചിലവഴിക്കുന്നത് എങ്ങനെ എന്ന ചോദ്യം ഉദിക്കുന്നു. ജീവിതത്തിൻ്റെ വിരസതയിൽ നിന്നും മോചനം നേടാൻ ആരോഗ്യം ഉള്ളിടത്തോളം കാലം സ്വതന്ത്രമായ ജോലിയിലോ ബിസിനസ്സിലോ ഏർപ്പെട്ട് സമയം ചിലവഴിക്കുന്നത് നല്ലതാണ്.. പക്ഷേ വാർദ്ധക്യകാലം കൂടുതൽ വിശ്രമത്തിനും ജീവിതം ആസ്വദിക്കുന്നതിനും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. പുസ്തകങ്ങൾ വായിക്കുക, എഴുതാൻ കഴിവുള്ളവർ എഴുതുക, പഠിപ്പിക്കുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുംകൂടി കൂടുതൽ സമയം ചിലവഴിക്കുക, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും വോളൻ്ററി സർവീസിനും സമയം കണ്ടെത്തുക, ഉല്ലാസ യാത്ര ചെയ്യുക, സ്വന്തമായി ഒരു ബിസിനസ് ചെയ്യുക തുടങ്ങിയവയെല്ലാം സമയം ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുമെന്നു കരുതാം. അഭിരുചിക്കനുസരിച്ചു മനസ്സിനിണങ്ങിയ വിനോദവൃത്തികളിൽ ഏർപ്പെടാനുള്ള സമയമാണിത്. ജോലി തേടുന്നതിനു പകരം മറ്റുള്ളവർക്ക് ജോലി കൊടുക്കുന്ന സംരംഭങ്ങൾ തുടങ്ങി നടത്തുന്നതാണ് വാർദ്ധക്യത്തിൽ അഭികാമ്യം.

വിൽപത്രം
പല കുടുംബങ്ങളിലും സഹോദരങ്ങൾ തമ്മിലും, വിവാഹ മോചനം നേടിയ ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കൾ തമ്മിലും സ്വത്തിനു വേണ്ടിയുള്ള തർക്കം മൂലം വാർദ്ധക്യ ജീവിതം അലങ്കോലപ്പെടാറുണ്ട്. സ്ഥാവര ജംഗമ സ്വത്തുക്കൾ കൃത്യമായി രേഖപ്പെടുത്തി ഒരു വിൽപത്രത്തിലൂടെ വേണ്ടപ്പെട്ടവർക്ക് വീതിച്ചു കൊടുത്താൽ വാർദ്ധക്യ ജീവിതം സമാധാനപരമായി തീരും.

സ്വത്ത് കൂടുതലുള്ളവർ അവരുടെ സ്വത്ത് സമൂഹത്തിന് ഉപകരിക്കുന്ന രീതിയിൽ ഒരു ട്രസ്റ്റിലേക്കോ മറ്റോ കൈമാറുന്നതാണ് നല്ലത്. വാറൻ ബഫറ്റ്, ബിൽ ഗേറ്റ്സ്, ഇന്ത്യയിൽ ടാറ്റാ ഇവരുടെ പ്രവൃത്തികൾ അനുകരണീയമാണ്.

മരണം
ജനിച്ചാൽ മരിക്കണം എന്നുള്ളത് അലിഖിത നിയമമാണ്. " കിടക്കാതെ മരിക്കണം. മരിച്ചു കിടക്കരുത്" എന്നു ഡാ ബാബു പോൾ പറഞ്ഞതു് വളരെ അർദ്ധഗർഭമാണ്.

മരണം മുൻകൂർ നോട്ടീസ് തരാറില്ല. ജീവിതാന്ത്യം എപ്പോൾ എങ്ങനെ എന്നും ആർക്കും അറിയില്ല. പലരും അസുഖം ബാധിച്ച്, മറ്റു ചിലർ അപകടത്തിൽ അല്ലെങ്കിൽ അക്രമത്തിനോ കൊലപാതകത്തിനിരയായി യാത്ര പറയുന്നു. ചിലർ സ്വയം സ്വന്തം ജീവിതത്തിനു വിരാമമിടുന്നു. ഇന്നു യൂത്തനേസിയ അല്ലെങ്കിൽ കാരുണ്യവധം അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിയമപരമായി അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലും ഇതു അനുവദനീയമാണ്.

ഈ അടുത്ത കാലത്തു 17 വയസ്സുള്ള ഒരു പെൺകുട്ടി 14 വയസ്സിൽ ബലാസംഗത്തിന് ഇരയായതിന്റെ മാനസിക സംഘട്ടനങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കാതെ യൂത്തനേഷ്യ വഴി സ്വന്തം ജീവിതത്തിനു വിരാമമിട്ടു

വെറും കൈയോടെ വന്നു വെറും കൈയ്യോടെ പോകുമ്പോൾ നാം എന്തു നേടി എന്നതിനേക്കാളുപരി നാം എന്തു നൽകി എന്നുള്ള ചോദ്യത്തിനാണ് പ്രസക്തി. ഈ ലോകത്തോടും ജീവിതത്തോടും എന്നെങ്കിലും യാത്ര പറയേണ്ടി വരും എന്നുള്ള ചിന്ത ജീവിതത്തിനു അർദ്ധവും വ്യാപ്തിയും നൽകുന്നു. സ്റ്റീവ് ജോബ്സ് എന്നും രാവിലെ കണ്ണാടിക്കു മുമ്പിൽ നിന്ന് ഇന്നു തൻ്റെ അവസാനത്തെ ദിവസമായിരുന്നെങ്കിൽ ഏതെല്ലാം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കണമെന്ന് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുമായിരുന്നു. 

2. വാർദ്ധക്യത്തിൻ്റെ സാമൂഹ്യവശങ്ങൾ

വൃദ്ധരുടെ സംഖ്യ കൂടുന്നതോടൊപ്പം വൃദ്ധർ അവഗണിക്കപ്പെടുകയാണ് എന്നതാണു സത്യം. അവർക്കു ആരോഗ്യ സംരക്ഷണം ചികിത്സ, ജോലി, സാമ്പത്തിക സഹായം ഭക്ഷണം, പാർപ്പിടം, എന്നിവ ഉറപ്പു വരുത്തുന്നതോടൊപ്പം അവരെ ചൂഷണങ്ങളിൽ നിന്നും കുറ്റകതൃങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വൃദ്ധസംരക്ഷണം
ഓരോ തലമുറയും പഴയ തലമുറയോട് കടപ്പെട്ടിരിക്കുന്നു. പഴയ തലമുറ വാർദ്ധക്യത്തിലൂടെ കടന്നു പോകുമ്പോൾ വൃദ്ധജനങ്ങൾ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആണ് എന്ന കാര്യം നാം വിസ്മരിക്കരുത്. അവരുടെ സംരക്ഷണം നമ്മുടെ കടമയാണ്.

നിരാലംബരായ വൃദ്ധരുടെ ജീവിതത്തിലേക്ക് ഒന്നു എത്തിനോക്കുന്നതു നന്നായിരിക്കും. പലരും സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെട്ടു വൃദ്ധ സദനങ്ങളിൽ രോഗങ്ങൾക്കു അടിമകളായി മരണവും കാത്തു കിടക്കുന്ന ദയനീയമായ കാഴ്ച നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. മുതിർന്നവർക്കുള്ള വിശ്രമഗൃഹങ്ങൾ, വൃദ്ധ സദനങ്ങൾ, ഹോസ്പിസുകൾ അഥവാ വൃദ്ധർക്കുള്ള നഴ്സിംഗ് പരിചരണ കേന്ദ്രങ്ങൾ സമൂഹത്തിൻ്റെ ഭാഗമായി തീരേണ്ടതായിട്ടണ്ട്.

പ്രായം ചെന്നവരുടെ നേഴ്സിംഗ് പരിചരണത്തിലും ശ്രദ്ധ വേണ്ടിയിരിക്കുന്നു. ജപ്പാനിൽ 100 വയസ്സുവരെ ജീവിച്ചിരിക്കുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. നേഴ്സുമാരുടെ അഭാവം കാരണം അവരെ സംരക്ഷിക്കാൻ റോബോട്ടുകളുടെ സഹായം തേടി വരുന്നു.

സുരക്ഷ
വൃദ്ധർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടുന്നു. വാർദ്ധക്യത്തിലുള്ളവർ പല കറ്റകൃത്യങ്ങൾക്കും ഇരയാകുന്നു. ഐഡൻ്റിറ്റി (വ്യക്തിത്വ) മോഷണം, സാമ്പത്തിക തട്ടിപ്പുകൾ, ഭവനഭേദനം, സ്വർണ്ണവും പണവും മോഷണം, സ്വത്തു കൈക്കലാക്കൽ എന്നിവയ്ക്കു പുറമേ കൊലപാതകവും ഇതിൽ ഉൾപ്പെടും. വൃദ്ധജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ നൽകേണ്ടതു് ആവശ്യമാണ്. അവരുടെ ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ നൽകാൻ ബാങ്ക് അധികൃതർ ബാദ്ധ്യസ്ഥരാണ്.

അന്ത്യമൊഴി
വാർദ്ധക്യം ഒരു ശാപമായി കരുതുന്നവരുണ്ടാകും. എന്നാൽ വാർദ്ധക്യം ഒരു ശാപമായി കാണേണ്ടതില്ല. വാർദ്ധക്യത്തിൽ എത്തുന്നവർ അവരുടെ ജീവിതാനുഭവങ്ങളും പാണ്ഡിത്യവും ജ്ഞാനവും മറ്റുള്ളവർക്ക് പകർന്നു കൊടുത്താൽ അത് സമൂഹത്തിനും പ്രയോജനപ്പെടും എന്നുള്ളതിൽ സംശയമില്ല. പ്രായം കൂടുംതോറും മനുഷ്യന് കൂടുതൽ അറിവും പക്വതയും കൈവരിക്കുന്നു. അതുതന്നെയാണ് വാർദ്ധക്യത്തിൻ്റെ പ്രധാന ശക്തി. ശരീരം ക്ഷീണിതമായാലും മനസ്സ് ആരോഗ്യത്തോടെ ഇരുന്നാൽ വാർദ്ധക്യത്തിലും മനുഷ്യന് സമൂഹത്തിന് പ്രയോജനപ്പെടുന്നതായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

സമൂഹം വാർദ്ധക്യത്തിൽ ഉള്ളവരുടെ ജീവിത പരിചയവും കാഴ്ചപ്പാടും വിജ്ഞാനവും ശരിക്കും പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്. എങ്കിലേ സമൂഹം വളരുകയുള്ളൂ. മുതിർന്നവരേയും മാതാപിതാക്കളേയും പിതാമഹന്മാരെയും ഗുരുക്കളേയും ആദരിക്കുകയും വന്ദിക്കുകയും ചെയ്യുന്നതു മാനവ സംസ്കാരത്തിൻ്റെ ഭാഗമാണ്. അങ്ങനെയുള്ള ആരോഗ്യകരമായ ആചാരങ്ങൾ തലമുറകൾ തുടർന്നു കൊണ്ടിരുന്നാൽ സമൂഹത്തിൻ്റെ സുസ്തിരയ്ക്ക് പ്രയോജനപ്പെടും.

അതേ സമയം വാർദ്ധക്യ കാലം സംപുഷ്ഠമാക്കാൻ ഓരോ വ്യക്തിയും ശ്രമിക്കേണ്ടതുണ്ട്. ദീർഘകാലം രോഗശയ്യയിൽ കിടന്നുകൊണ്ട് മരിക്കുന്നതിനു പകരം ഓടിച്ചാടി നടന്നു യാത്ര പറയുന്നതല്ലേ നല്ലത്? വാർദ്ധക്യം ആസ്വദിക്കുന്ന മുതിർന്നവരുടെ ഒരു തലമുറ, വൃദ്ധരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഇവ രണ്ടും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം. അവസാന നിമിഷം വരെ ജീവിതം ആസ്വദിക്കാനുള്ള ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും നമുക്ക് ഉണ്ടാകട്ടെ. ചുരുക്കത്തിൽ വാർദ്ധക്യം ആസ്വദിക്കൂ. മുതിർന്നവരെ ആദരിക്കൂ എന്നതായിരിക്കട്ടെ നമ്മുടെ മന്ത്രം. നമ്മുടെ ജീവിതം ഒരു ആഘോഷമായിരിക്കട്ടെ, വാർദ്ധക്യത്തിലും.

****

Saturday, April 27, 2019

"നമ്മുടെ ലോകം" - Jan- March 2019

"നമ്മുടെ ലോകം" - Jan - March 2019

ജർമ്മനിയിൽ നിന്നുമുള്ള  മറുനാടൻ  പ്രസിദ്ധീകരണം

"നമ്മുടെ ലോകം" - Jan- March 2019

Wednesday, October 31, 2018

വയലാർ കവിതകളിലെ ദാര്ശനികത -പൊന്നോലി



മലയാള ചലച്ചിത്ര രംഗത്ത് വയലാർ, ഓ. എൻ. വി., പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവർ 1960 -70 കാലഘട്ടത്തിൽ മനുഷ്യ മനസ്സിനെ പിടിച്ചിരുത്തുന്ന ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കവിതകൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച വയലാർ രാമ വർമ്മ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രേമ ഗാനങ്ങളിലൂടെയാണ്. കമ്മ്യൂണിസ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വയലാറും ഓ. എൻ. വി കുറുപ്പും നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതുണ്ട്.

വയലാർ തന്റെ കവിതകളിലൂടെ മനുഷ്യ മനസ്സിനെ എല്ലാ ഭാവ തലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നുണ്ട് -- ശൃംഗാരം, കാമം, ഭക്തി, നിർവികാരത, ദാര്ശനികത. ലൗകീകതയിൽ നിന്നും അലൗകീതയിലേക്കും, ആദ്ധ്യാത്മികതയിലേക്കും. ദാര്ശനികതയിലേക്കും.

വയലാർ ദാർശനിക തലത്തിലേക്ക് ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള കവിതകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. അവ മനുഷ്യ ജീവിതത്തിന് ഒരു പുതിയ ദർശനം പ്രദാനം ചെയ്യുന്നു. വയലാറിന്റെ ദാർശനിക കവിതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഈശ്വര സങ്കൽപം

ദൈവം മനുഷ്യ മനസ്സിൽ നന്മയും, സ്നേഹവും ആയി രൂപം പ്രാപിക്കുന്നു എന്ന് വയലാർ തന്റെ കവിതകളിലും ഗാനങ്ങളിലും നമ്മെ ഓർമ്മിപ്പിക്കുന്നു. ലൈൻ ബസ് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഈശ്വര സങ്കല്പം അദ്ദേഹം അനാവരണം  ചെയ്യുന്നു:

“ അദ്വൈതം ജനിച്ച നാട്ടിൽ
ആദി ശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ “

പോസ്റ്റുമാനെ കാണ്മാനില്ല എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി:

“ ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല,
ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല.
വെള്ള പൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളെ നിങ്ങൾ
അമ്പലങ്ങൾ തീർത്തു, ആശ്രമങ്ങൾ തീർത്തു.
ആയിരം പൊയ്‌മുഖങ്ങൾ തീർത്തു.
ഈശ്വരനായിരം പൊയ്‌മുഖങ്ങൾ തീർത്തു.

കാവി ചുറ്റിയ സന്ധ്യക്ക്‌ പിന്നിലെ
കറുത്ത വാവുകളെ നിങ്ങൾ
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ് ഗീതകൊണ്ടു മറച്ചു…”

ഓടയിൽ നിന്നു എന്ന സിനിമയിൽ തന്റെ ഈശ്വര സങ്കൽപം വയലാർ വീണ്ടും രേഖപ്പെടുത്തുന്നു:

“മാനത്തു ദൈവമില്ല. മണ്ണിലും ദൈവമില്ല.
മനസ്സിനുള്ളിലാണ് ദൈവം..

മനസ്സിലെ ദൈവം മനുഷ്യന് നൽകിയ
മണിവിളക്കല്ലോ സ്നേഹം..”

വാഴ് വേ മായം എന്ന സിനിമയിൽ വീണ്ടും:
"മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു.
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു. “

മനുഷ്യ മനസ്സിലെ ദൈവത്തെ, നന്മയെ അദ്ദേഹം ‘ഓംകാരത്തിന്റെ രൂപത്തിൽ കുമാരസംഭവത്തിൽ അവതരിപ്പിക്കുന്നു:

: “ഓംകാരം… ആദിമ മന്ത്രം. അനശ്വര മന്ത്രം.
നാദ ബ്രഹ്മ ബീജാക്ഷര മന്ത്രം…

ഓരോ ജീവ കണത്തിനുള്ളിലും ഒളിയായി, ഒലിയായി, ഉണ്മയായി, നന്മയായി
ഉണരും ചിതാനന്ദ മന്ത്രം..

ഓരോ രശ്മി തരംഗത്തിനുള്ളിലും
ഉയിരായി കതിരായി രൂപമായി ഭാവമായി
ഉണരും സനാതന മന്ത്രം.”

മതവും ജാതിയും

തന്റെ ഈശ്വര സങ്കല്പത്തിന്റെ പശ്ചാത്തലത്തിൽ ജാതി മത ചിന്തകൾ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന് ചൂണ്ടി കാണിക്കാൻ അദ്ദേഹം മടിച്ചില്ല.

“അച്ഛനും ബാപ്പയും” എന്ന ചിത്രത്തിൽ അദ്ദേഹം എഴുതിയ വരികൾ മലയാളിയുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്നവയാണ്.

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചൂ, മനസ്സ് പങ്കു വച്ചൂ.
ഹിന്ദുവായി, മുസ്സൽമാനായി, കൃസ്ത്യാനി ആയി
നമ്മെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി.

മതത്തിന്റെ പേരിൽ നടക്കുന്ന വെറുപ്പും വിദ്വേഷവും അക്രമങ്ങളും അദ്ദേഹം ചിത്രീകരിച്ചത് ഇപ്രകാരമാണ്:
“ മാനവ ഹൃദയങ്ങൾ ആയുധ പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു. “
ശ്രീ നാരായണ ഗുരുവിന്റെ മന്ത്രം കൂട്ടുകാർ എന്ന സിനിമയിൽ അദ്ദേഹം വീണ്ടും നമ്മളെ ഓർമ്മിപ്പിച്ചു:

“ഒരു ജാതി, ഒരു മതം, ഒരു ദൈവം
ഓർമ്മ വേണമീ അദ്വൈത മന്ത്രം. “

തുടർന്ന് ഈ കവിതയിൽ തന്നെ മനസ്സിലെ ഈശ്വരനെ തേടാൻ നമ്മെ അദ്ദേഹം ഓർമ്മി പ്പിക്കുകയാണ്.

മാനവികത

മനുഷ്യത്വത്തിനും മാനവീകതക്കും ആണ് വയലാർ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും ഊന്നൽ നൽകുന്നത്.

“കടൽപ്പാലം” എന്ന സിനിമയിലെ വരികൾ ഇതിനു ഉപോത്ബലകമാണ്:
“ ഈ കടലും മറു കടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു..
ഈശ്വരനെ കണ്ടു. .. ഇബിലീസിനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല ..

ഹിന്ദുവിനെ കണ്ടു. .. മുസൽമാനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല…”

റെബേക്കാ എന്ന ചിത്രത്തിൽ ബൈബിളിലെ വാചകങ്ങൾ അദ്ദേഹം ഉദ്ധരിച്ചുകൊണ്ട് മതാചാരങ്ങളെയും ഭക്തിയേക്കാളും അനുഷ്ഠാനങ്ങളെയുംകാൾ വലുത് കരുണയും പരസ്പര സ്നേഹവുമാണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തി എഴുതി:

“ ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ.. കരുണയാണല്ലോ..
...
കപട ഭക്തരേ പരീശ്യരേ
നിങ്ങള്ക്ക് മുൻപേ സ്വർഗ്ഗത്തിലെത്തും,
ചുങ്കക്കാരും വേശ്യകളും. “

വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയിൽ അദ്ദേഹം വീണ്ടും എഴുതി

“ നമ്മുടെ മണ്ണിൽ നമുക്കുയർത്തുക നളന്ദകൾ .. സമഭാവനയുടെ നളന്ദകൾ. “

ജീവിത വീക്ഷണം

വ്യക്തി ജീവിതത്തിന്റെ അർദ്ധം തേടിയുള്ള ശ്രമങ്ങളിൽ
മനുഷ്യ ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളും മോഹങ്ങളും മോഹ ഭംഗങ്ങളും ചൂണ്ടി കാണിക്കാൻ അദ്ദേഹം മറന്നില്ല:

അശ്വമേധം എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി:
“കറുത്ത ചക്രവാള മതിലുകൾ ചൂഴും
കാരാഗ്രഹമാണ് ഭൂമി ..
തലയ്ക്കു മുകളിൽ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം…

വീണ്ടും: “ ഒരിടത്തു ജനനം, ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം…
വഴിയറിയാതെ മുടന്തി നടക്കും..വിധിയുടെ ബലിമൃഗങ്ങൾ നമ്മൾ..
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ ..
ഇനിയൊരു വിശ്രമം എവിടെ ചെന്നോ ..
മോഹങ്ങൾ അവസാന നിമിഷം വരെ..മനുഷ്യ ബന്ധങ്ങൾ ചുടല വരെ.

വിവാഹ സമ്മാനം എന്ന ചിത്രത്തിൽ അദ്ദേഹം പറയുന്നു: “ ജനനത്തിൽ നിന്നും മരണത്തിലേക്കൊരു പദയാത്രയല്ലോ ജീവിതം.” ആ ജീവിതത്തിൽ മോഹഭംഗങ്ങളും സ്നേഹ ഭംഗങ്ങളും കൂടപ്പിറപ്പാണ്.

ഇന്റർവ്യൂ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വരികൾ ജീവിത ദുഖങ്ങളുടെ മൂല കാരണങ്ങളിലേക്കു വിരൽ ചൂണ്ടുന്നു:

“ കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം,
കണ്ണില്ലാഞ്ഞിട്ടും ദുഃഖം, കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം, ദുഃഖമയം, ദുഃഖമയം ജീവിതം.”
ബ്രഹ്മചാരിയിൽ അദ്ദേഹം എഴുതി: “ഞാൻ ഞാൻ എന്ന ഭാവങ്ങളെ ..
പ്രാകൃത യുഗ മുഖ ഛായകളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളുമൊരുപോലെ “

സ്വപ്‌നങ്ങൾ

പക്ഷെ അദ്ദേഹം ഒരു ശുഭാപ്‌തിവിശ്വാസി ആയിരുന്നു എന്ന് വേണം കരുതാൻ.

ജീവിതത്തിന് അർദ്ധം കൊടുക്കുന്നതു സ്വപ്നങ്ങളാണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുകയാണ് കാവ്യമേള എന്ന സിനിമയിൽ:

“ സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീലോകം..” :


ഇതിന്റെ പശ്ചാലത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രേമ കാവ്യങ്ങളുടെ പ്രസക്തി. അഗ്നിമൃഗം എന്ന സിനിമയിൽ അദ്ദേഹം സ്ത്രീ പുരുഷ പ്രേമത്തെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. “ പ്രേമം സ്ത്രീ പുരുഷ പ്രേമം
ഭൂമിയുള്ള കാലം വരെയും
പൂവിടുന്ന ലോല വികാരം. ..”

പക്ഷേ ചലനവും, മാറ്റവും, പരിണാമവും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും നമ്മളെ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു:

വാഴ് വേ മായം എന്ന സിനിമയിൽ അദ്ദേഹം എഴുതി:

“ചലനം ചലനം ചലനം.
മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം..
സ്വപ്നമൊരു വഴിയേ സത്യമൊരു വഴിയേ
അവയെ കണ്ണും കെട്ടി നടത്തും കാലം മറ്റൊരു വഴിയേ...

വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയിൽ അദ്ദേഹം മനുഷ്യന്റെ ബലഹീനതയിലേക്കു വിരൽ ചൂണ്ടി എഴുതി: “ വെളിച്ചമേ നയിച്ചാലും..”

“ഗായത്രി” എന്ന സിനിമയിൽ അദ്ദേഹം ഗായത്രി മന്ത്രത്തിലൂടെ ആ ദിവ്യമാം പ്രകാശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മനസ്സിലെ പദ്മതീർത്ഥം ഉണർത്താൻ നമ്മളെ ഉത്ബോധിപ്പിക്കുന്നു:

“ഓം തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി
ദിയോ യോന പ്രചോദയാത് ..

പദ്മതീർത്ഥമേ ഉണരൂ മാനസ പദ്മതീർത്ഥമേ ഉണരൂ. “

അദ്ദേഹം ശാസ്ത്രത്തിലും തത്വദീക്ഷയിലും ആണ് മനുഷ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ‘തൊട്ടാവാടി’ എന്ന സിനിമയിലെ ‘ഉപാസനാ ഉപാസനാ’ എന്ന ഗാനത്തിലെ വരികൾ.

ഉപാസനാ, ഉപാസനാ, ..
‘സർഗസ്വരൂപിയാം ശാസ്ത്രം നിർമിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ “

സത്യത്തെ തേടാനും, മനുഷ്യന്റെ മുഖം മൂടി വലിച്ചെറിയാനും അദ്ദേഹം നമ്മളെ ഉത്ബോധിപ്പിക്കുന്നു.

മനുഷ്യന്റെ വെറുപ്പിന്റെയും അസഹിഷ്ണതയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ “സോക്രടീസുമാർ ധാനിച്ചിരുക്കുമീ സ്വര്ണസോപാനത്തിനരികിൽ കുരുക്ഷേത്ര ഭൂമിയിലെ വിഷപാത്രം വലിച്ചെറിയൂ” എന്നും അദ്ദേഹം മാനവ ജനതയെ ഉത്ബോധിപ്പിക്കുന്നു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ “ വിശ്വാസ ഗോപുരങ്ങൾ ഇടിഞ്ഞു വീഴുംപോൾ , ധർമ്മ നീതികൾ താടി വളർത്തി തപസ്സിരിക്കുമ്പോൾ, തത്വ ശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തി എരിയുമ്പോൾ, കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജുനൻ നിൽക്കുമ്പോൾ, അദ്ദേഹം ചോദിക്കുന്നു: “പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ

പ്രപഞ്ച ശില്പികളേ പറയൂ പ്രകാശം അകലെയാണോ”

ആ പ്രഭാതവും, പ്രകാശവും തേടി സ്വപ്‌നങ്ങൾ കണ്ടു പ്രേമിച്ചു സഹജീവികളോട് കരുണ കാണിച്ചു ജീവിത ഭാരങ്ങളും ദുഖവും പേറി അഹം എന്ന ഭാവം വെടിഞ്ഞു ഗായത്രി മന്ത്രം ജപിച്ചു മനസ്സിലെ പദ്മതീർത്ഥം ഉണർത്തി മനസ്സിലെ സ്നേഹവും നന്മയുമായ ഈശ്വര ചൈതന്യം ഉൾക്കൊണ്ട് ജീവിത യാത്ര തുടരാൻ വയലാർ കവിതകൾ നമ്മൾക്ക് പ്രചോദനം നൽകട്ടെ.
-പൊന്നോലി 

Sunday, October 7, 2018

പൗരോഹിത്യ അതിക്രമങ്ങൾക്കു പരിഹാരം --കുറ്റിച്ചൂലോ ചാട്ടവാറോ

- പൊന്നോലി

പൗരോഹിത്യ അതിക്രമങ്ങൾ എന്ന വാക്കുകൾക്കു ഒരു നിഷേധാത്മകതയുടെ ചുവയുണ്ട്. പ്രത്യേകിച്ച് ഈ സമീപ കാലത്തെ പല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ നമ്മൾ വിരൽ ചൂണ്ടുന്നത് വ്യക്തികളിലേക്കാണ്. അത് വിവാദങ്ങളിലേക്ക് വഴി തെളിക്കുന്നു. ഈ വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് വിദ്യാഭ്യാസ മേഖലയിലും ആതുര സേവന രംഗത്തും, മറ്റു സാമൂഹ്യ സേവന രംഗങ്ങളിലും നിസ്വാർത്ഥ സേവനം ചെയ്യുന്ന പുരോഹിതരെയും സന്യാസിനികളെയും അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

ഞാൻ ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത് ഈ വിഷയത്തിന്റെ സാമൂഹ്യശാസ്ത്രപരമായ ഒരു വിശകലനവും അപഗ്രഥനവും ആണ്.

പ്രത്യേകിച്ച് ക്രിമിനോളജി യുടെ (കുറ്റ കൃത്യങ്ങളെ പറ്റിയുള്ള ശാസ്ത്രത്തിന്റെ) വെളിച്ചത്തിൽ ഇത് ഒരു കുറ്റകൃത്യമായും, സാമൂഹ്യ പ്രശ്നമായും വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്. അടിസ്ഥാന പരമായി ഈ പ്രശ്നം അധികാര ദുർവിനിയോഗത്തിന്റെ ഒരു ഭാഗമായി, സാമൂഹ്യ സുരക്ഷക്കുവേണ്ടി നിയമത്തിനു വിധേയമാക്കപ്പെടേണ്ട കുറ്റകൃത്യമായി കാണാം. ഇവിടെ നമ്മൾ വിശകലനം ചെയ്യേണ്ടത്: എന്തുകൊണ്ട് ഈ അതിക്രമങ്ങൾ നടക്കുന്നു? ഇവിടെ വ്യവസ്ഥിതി, സംവിധാനങ്ങൾ (സിസ്റ്റം) എങ്ങനെ പരാജയപ്പെടുന്നു? ഇതിന് പരിഹാര മാര്ഗങ്ങള് എന്ത്? ഇവയാണ് പ്രസക്തമായ ചോദ്യങ്ങൾ എന്ന് ഞാൻ കരുതുന്നു….

പൗരോഹിത്യ അതിക്രമങ്ങൾ… എന്തുകൊണ്ട് ?

ഡി സി. കിഴക്കേമുറി 1955 ൽ എഴുതിയ ‘മെത്രാനും കൊതുകും’ എന്ന ആക്ഷേപ സാഹിത്യ കഥയിൽ മെത്രാന്റെ മുറിയിൽ മൂളിപ്പാട്ട് പാടി ശല്യമുണ്ടാക്കുന്ന കൊതുക് മെത്രാനോട് ഇങ്ങനെ പറയുന്നുണ്ട്: “ നമ്മുടെയെല്ലാം തൊഴിൽ ഒന്നു തന്നെയാണ്; മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കൽ.” ഹാസ്യ രൂപത്തിൽ കിഴക്കേമുറി മത പുരോഹിതരുടെ അധികാര ദുർവിനിയോഗത്തിലേക്കു വിരൽ ചൂണ്ടാൻ അന്ന് മടിച്ചില്ല. എത്ര എഴുത്തുകാർക്ക് ആ ധൈര്യം ഇന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മത വിശ്വാസ, രാഷ്ട്രീയ തത്വ സംഹിതകളെ ചോദ്യം ചെയ്യുന്നവരുടെ ജീവൻ പോലും അപകടത്തിലാണ് എന്നുള്ളതാണ് സത്യം. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതും, അതിനു ശേഷം സ്വന്തം ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും ഇന്നും നമ്മുടെ സാമൂഹ്യ മനസാക്ഷിയുടെ ഒരു തേങ്ങലായി നിലകൊള്ളുന്നു.

അധികാരവും അധികാര ദുർവിനിയോഗവും

സാമൂഹ്യ ജീവിയായ മനുഷ്യൻ മറ്റുള്ളവരുടെ അധികാരത്തിനു വിധേയമായി ജനനം മുതൽ മരണം വരെ ജീവിക്കേണ്ടി വരുന്നു. ഏകാധിപത്യ വ്യവസ്ഥിതിയിൽ അധികാരം അടിച്ചേൽപ്പിക്കപ്പെടുന്നു. അതു് അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നു. എന്നാൽ ജനാതിപത്യ വ്യവസ്ഥിതിയിൽ നമ്മൾ ചില ചുമതലകളും അധികാരവും നമ്മൾ തിരഞ്ഞെടുക്കുന്നവർക്കു കൈ മാറുന്നു.

അധികാരത്തിൻ്റെ അന്തസത്ത ഉത്തരവാദിത്വവും സേവനവുമാണ്. ഓരോരുത്തരിലും നിയോഗിക്കപ്പെടുന്ന ചുമതല നിറവേറ്റാൻ ആവശ്യത്തിനുള്ള അധികാരം ആവശ്യമാണ്. അതുകൊണ്ടു തന്നെ മനുഷ്യ സമൂഹത്തിൻ്റെ ഏതു തലത്തിലും -- കുടുംബജീവിതം, രാഷ്ട്രീയ സംവിധാനം, തൊഴിൽ മേഖല, മതസംവിധാനം , -- ഇവിടെയെല്ലാം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അധികാരം ഓരോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും നിക്ഷിപ്തമാകുന്നു. ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ അധികാരം സേവനത്തിനുള്ള ഒരു ഉപാധിയാണ്…

പക്ഷേ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാനും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടാനും സാദ്ധ്യതയുണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്. അധികാരം ധാർഷ്ട്യത്തിന്റെയും അഹന്തയുടെയും ചൂഷണത്തിന്റെയും പര്യായമായി മാറുന്നത് നമുക്കു ചുറ്റും ഏതു മേഖലയിലും ഇന്നു കാണാം.

“അധികാരം മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുന്നു. ഏകാധിപത്യം സമ്പൂർണ്ണ അഴിമതിയിലേക്കു നയിക്കുന്നു.” എന്ന് ലോർഡ് ആക്ടൻ ബ്രിട്ടീഷ് പാര്ലമെന്റില് പറഞ്ഞത് ഇന്നും അന്വര്ഥമാണ്. അധികാരത്തിൽ ഇരിക്കുന്നവർ അധികാരം ദുർവിനിയോഗം ചെയ്ത് അഴിമതി, വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ലൈംഗീകാക്രമങ്ങൾ, അക്രമം, കൊലപാതകം എന്നിവയിൽ ഏർപ്പെടുന്നത് വിരളമല്ല. 

മത പുരോഹിത അതിക്രമങ്ങൾ

അധികാരം മത ആത്മീയ മേഖലയിൽ മനുഷ്യ മനസ്സിനെ വളരെ അധികം സ്വാധീനിക്കുന്നു. പുരോഹിതൻ എന്ന വാക്കുകൊണ്ട് ഒരു മതത്തിന്റെയോ, മത വിഭാഗത്തിന്റെയോ പ്രതിനിധിയായി കാണേണ്ടതില്ല. . ആത്മീയാചാര്യന്മാർ, പൂജാരികൾ, മൗലവികൾ, ഇവരെല്ലാം പുരോഹിതർ തന്നെ. അവരെല്ലാം ആദ്ധ്യാത്മികതയെയും ദൈവീകതയെയും പ്രതിനിധീകരിക്കുന്നവർ ആണ്. അവർ പൊതുജനത്തിന്റെ ആദരവും, സ്നേഹവും, വിശ്വാസവും, പ്രതീക്ഷയും, വിധേയത്വവും പിടിച്ചു പറ്റുന്നു. അവ തച്ചുടക്കപ്പെടുമ്പോൾ മനുഷ്യ ജീവിതങ്ങളോട് അവർ ചെയ്യുന്ന വഞ്ചന വര്ണനാതീതമാണ്.

മത പുരോഹിത അതിക്രമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് അധികാര ദുർവിനിയോഗമാണ്. , ആത്മീയതയുടെ കാവൽ ഭടന്മാർ ധാർമ്മികത വെടിയുമ്പോൾ, മത സംവിധാനങ്ങളുടെ ജീര്ണതയും അരാജകത്വവുമാണ് സൂചിപ്പിക്കുന്നത്. അവർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആയി മാറുന്നു. നസ്രായനായ യേശുവിന്റെ ഭാഷയിൽ “വെള്ളയടിച്ച കുഴിമാടങ്ങൾ.’

സാമ്പത്തിക ചൂഷണം

ആദ്ധ്യാത്മികതക്കു പകരം ഭൗതീകതയിലും ലൗകീകതയിലും മുഴുകിയ പുരോഹിതർ അധികാരം ദുർവിനിയോഗം ചെയ്തു പണത്തിനും, സ്വത്തിനും വേണ്ടിയുള്ള ആർത്തി കാണിക്കുന്നതു കാണാം. ആഡംബര ജീവിതം, ഭക്തി ഉപയോഗിച്ചുള്ള ചൂഷണം സാമ്പത്തിക ചൂഷണത്തിലേക്കു വഴി തെളിക്കുന്നു. വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളിൽ അഡ്മിഷൻ, ജോലി ഇവയ്‌ക്കെല്ലാം സംഭാവന (ഡൊനേഷൻ) എന്ന പേരിൽ വസൂലാക്കുന്ന പണം കണക്കിൽ കാണിക്കപ്പെടാതെ പോകുന്നു. അതുപോലെ കല്യാണത്തിനും, ശവ സംസ്കാരത്തിനും, പള്ളികൾ അമ്പലങ്ങൾ മദ്രസ പണിയാനും എല്ലാം നടത്തുന്ന പിരിവ് സാമ്പത്തിക ചൂഷണത്തിന്റെ ഭാഗമാകുന്നു.

ലൈംഗീക ചൂഷണം

സമീപ കാലത്തു നമ്മുടെ ശ്രദ്ധ ആകർഷിച്ചതു അധികാര ദുർവിനിയോഗത്തിന്റെയും പുരോഹിത ജീര്ണതയുടെയും വേറൊരു ദുഷിച്ച മുഖമാണ് -- ലൈംഗീക ചൂഷണം. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പല സംഭവങ്ങളും. അതും ആദ്ധ്യാത്മിക മേഖലയിൽ. ഉയർന്ന അധികാര മേഖലയിൽ വിഹരിക്കുന്ന പല വ്യക്തികളും അവരുടെ അധികാര സീമയിലുള്ള കുട്ടികളെയും, സ്ത്രീകളെയും ലൈംഗീകമായി ചൂഷണം ചെയ്ത് അവരുടെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തി നിയമത്തിന്റെ നൂലാമാലകളിൽ നിന്നും രക്ഷപ്പെടുന്നത് നമ്മൾ നിസ്സംഗരായി, നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും മൂടി വയ്ക്കപ്പെടുന്നു. കുറ്റവാളികൾ രക്ഷപെടുന്നു. ഇരകൾ നിശബ്ദരാക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു.

പല ഉദാഹരങ്ങളും ഇവിടെ ചൂണ്ടിക്കാണിക്കാം:
  • അമേരിക്കയിലും ഓസ്‌ട്രേലിയയിലും വ്യാപകമായി നടന്ന ചൈൽഡ് സെക്സ് ലൈംഗീക ദുരുപയോഗ കേസുകൾ. 
  • ജലന്ധർ ബിഷപ്പ് കേസ് 
  • ഫാ. റോബിൻ കേസ് 
  • ഓർത്തഡോക്സ് സഭയിലെ പുരോഹിതന്മാരുടെ കേസ്
  • സിസ്റ്റർ അഭയ കൊലക്കേസ് 
  • ഗുർമീത് റാം റഹിം കേസ് 
  • ആശാറാം ബാപ്പു കേസ് 
  • കാത്തുവായിലെ നിർഭയ - 8 വയസ്സുള്ള പെൺകുട്ടിയുടെ നിഷ്ടൂരമായ ബലാത്‌സംഗവും കൊലയും 
  • കുട്ടികളെ പീഡിപ്പിച്ച മൗലവിയുടെ കേസ് 

സിസ്റ്റർ ജെസ്മിയുടെ അനുഭവങ്ങളുടെ കഥ അവരുടെ ‘അമ്മേൻ’ എന്ന പുസ്തകത്തിൽ അവർ രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റർ മേരി ചാണ്ടിയുടെ അനുഭവ കഥകളും മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കുന്നവയാണ്. അവർ എഴുതി: “ അവിഹതത്തിൽ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാർ കൊന്നൊടുക്കി. പള്ളി വികാരിമാരുടെ നിരവധി കുട്ടികൾ സഭയുടെ അനാഥാലയങ്ങളിൽ വളരുന്നുണ്ട്.”

കുറ്റകൃത്യങ്ങൾ

ക്രിമിനോളജിയുടെ പശ്ചാത്തലത്തിൽ ‘കുറ്റകൃത്യങ്ങൾ’ ചെയ്യാനുള്ള വാസന എല്ലാവരിലും ഉറങ്ങി കിടപ്പുണ്ട്. സാഹചര്യങ്ങൾ, ജീവിതത്തിലെ പല സ്വാധീനങ്ങൾ, വ്യക്തിയുടെ മൂല്യങ്ങൾ ഇവ കുറ്റകൃത്യങ്ങൾ തടയാനോ പരിപോഷിപ്പിക്കാനോ സാധിക്കും. പുരോഹിതരുടെ ലൈംഗീക കുറ്റകൃത്യങ്ങൾ വെളിച്ചത്തു വരുമ്പോൾ ഒരു വിരോധാഭാസം എന്നവണ്ണം പുരോഹിതർ, ആത്മീയാചാര്യർ ബലഹീനരാണ് എന്നുള്ള ന്യായീകരണം നമ്മൾ കേൾക്കുന്നു.

ആത്മീയതുടെ മറവിൽ നടക്കുന്ന ചൂഷണം ഒരു അടിമത്ത സംവിധാനത്തിൽ നിന്നും ഉടലെടുക്കുന്നു. ഒരു ഫ്യുഡലിസ്റ് വ്യവസ്ഥിതി, അടിമത്തം, അടിച്ചേൽപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും ആചാരങ്ങളും, ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും, ചോദ്യം ചെയ്യുന്നവരെ ദ്രോഹികളായി മുദ്ര കുത്തി പുറന്തള്ളുകയും ദ്രോഹിക്കുകയും, കരി തേച്ചു കാണിക്കുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥ.. ഇവയെല്ലാം ഒരു ജീർണിച്ച വ്യവസ്ഥിതിയുടെ ഘടകങ്ങളായി കരുതാം. കേരളത്തിലെ ബ്രാഹ്മണ മേധാവിത്വവും, മേൽക്കോയ്മയും അവയുടെ ജീര്ണതയും, അധഃപതനവും ഒരു ദൃഷ്ടാന്തമായി കാണാം. മത മൗലികതയും, തീവ്രവാദവും മാനസിക അടിമത്തത്തിൽ നിന്നും ഉത്ഭവിക്കുന്നതായും കാണാം.

അമിതമായ ആദരവ്, വിധേയത്വം, അനുസരണ, ഇവ പുരോഹിത ലൈംഗീക ചൂഷണങ്ങളിൽ ഉടനീളം കാണാം. കുട്ടികൾ പ്രത്യേകിച്ച് അൾത്താര ശുശ്രൂഷികൾ, പെൺകുട്ടികൾ, ഗായകസംഘം അംഗങ്ങൾ, മതാദ്ധ്യാപകർ, സന്യാസിനികൾ, ഇവർ പുരുഷ മേധാവിത്വത്തിനും, മാനസികവും, ശാരീകവുമായ അടിമത്തത്തിനും ലൈംഗീക ചൂഷണങ്ങൾക്കും ഇരകൾ ആയി തീരുന്നു.

മത സംവിധാനങ്ങളിൽ അന്ധമായ വിധേയത്വവും അനുസരണയും കൂടുതലാണ്. അവിടെ ചൂഷണങ്ങളും കൂടാൻ സാധ്യത വലുതാണ്. ചോദ്യം ചെയ്യപ്പെടാത്ത ആചാരങ്ങളും, വിശ്വാസ, തത്വ സംഹിതകളും, മനുഷ്യ മനസ്സുകളെ മാനസിക അടിമത്തത്തിലേക്കു തള്ളി വിടുന്നു. മത മൗലികത ജനിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും, തീവ്രവാദവും മനുഷ്യ മനുഷ്യനെ മാനസിക അടിമകളാക്കി മാറ്റും. സ്വതന്ത്രമായ മനസ്സിന് മാത്രമേ പൂർണ സ്വാതന്ത്രം അനുഭവിക്കാനാവൂ. അവിടെയാണ് ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി.

കുമ്പസാരത്തിന്റെ മറവിൽ

ഏറ്റവും ദുഖകരമായ അവസ്ഥയാണ് ഒരു സ്ത്രീയെ അവരുടെ കുമ്പസാര രഹസ്യം ഉപയോഗിച്ച് പല വൈദീകരും ചേർന്ന് ഈ അടുത്ത കാലത്തു കേരളത്തിൽ പീഡിപ്പിച്ചത്. വിശ്വാസത്തിന്റെയും മത ചടങ്ങുകളുടെയും ചങ്ങലകൾ മനുഷ്യ മനസ്സുകളെ എങ്ങനെ ബന്ധിപ്പിക്കുന്നു, അവ ചൂഷണങ്ങൾക്ക് വഴി തെളിക്കുന്നു എന്നുള്ളതിന്റെ ഒരു ഉദാഹരണമാണ് ഈ കേസ്.

ഈ കേസും മറ്റു പല കേസുകളും കുമ്പസാരം സ്ത്രീകളെ പീഡിപ്പിക്കാൻ കുറ്റവാസനയുള്ള പുരോഹിതർക്ക് സഹായമാകും എന്നുള്ള സൂചനയാണ് നൽകുന്നത്.

പതിമൂന്നാം നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭയിൽ നിര്ബന്ധമാക്കിയ ഒരു ആചാരമാണ് രഹസ്യത്തിൽ പുരോഹിതനോടുള്ള ആണ്ടു കുമ്പസാരം അല്ലെങ്കിൽ പാപങ്ങൾ ഏറ്റു പറയൽ. കുമ്പസാരം വഴി സ്ത്രീകളെ പുരോഹിതർ പീഡിപ്പിക്കാൻ തുടങ്ങിയതു കൊണ്ടാണ് കുമ്പസാര കൂട് പതിനാറാം നൂറ്റാണ്ടു മുതൽ പ്രാബല്യത്തിൽ വന്നത്. 1910 ൽ പോപ്പ് പയസ് പത്താമൻ ഏഴു വയസ്സുള്ള കുട്ടികൾ മുതൽ കുമ്പസാരിക്കണമെന്നും തുടർച്ചയായ കുമ്പസാരം വേണമെന്നും സഭയിൽ നിയമം കൊണ്ടു വന്നതോടു കൂടി കുട്ടികളുടെ ചൂഷണത്തിനും സാധ്യത വന്നു. പോപ്പ് പോൾ ആറാമൻ പൊതുവായ രഹസ്യ കുമ്പസാരം അനുവദിച്ചെങ്കിലും പോപ്പ് ജോൺ പോൾ രണ്ടാമൻ അത് എടുത്തു കളഞ്ഞു. ജോൺ കോൺവെല്ലിന്റെ ‘ദി ഡാർക്ക് ബോക്സ് ‘ (2014 ) എന്ന പുസ്തകത്തിൽ കുമ്പസാരത്തിന്റെ ചരിത്രവും അതിന്റെ നല്ല വശവും മോശ വശങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

പരിഹാരം എന്ത് ?

മാനവികതയിലും ധാര്മികതയിലും മൂല്യങ്ങളിലും അച്ചടക്കത്തിലും അധിഷ്ഠിതമായ വിശ്വാസ സംഹിതയും, ആത്മീയതയും, സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കണം. ധർമ്മം, നീതി, സത്യസന്ധത, സേവനം ഇവ അധികാരത്തിന്റെ മുഖമുദ്രയാകണം.

മദർ തെരേസയെപ്പോലെ ദയാബായി എന്ന സാമൂഹ്യ പ്രവർത്തക സംഘടിത സഭയെയും, അതിന്റെ അധികാര ശ്രേണികളെയും ഉപേക്ഷിച്ചു മാനവികതയിൽ അധിഷ്ഠിതമായ സാമൂഹ്യ സേവനത്തിനു വേണ്ടി സ്വന്തം ജീവിതം അർപ്പിച്ചത് ഒരു ദൃഷ്ടാന്തമായി ചൂണ്ടി കാണിക്കാം.

മനുഷ്യൻ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയാൽ ചൂഷണങ്ങൾക്ക് വിധേയരാകുന്നത് കുറയ്ക്കാം.
ലൈംഗീകത:

പുരുഷ മേധാവിത്വം ലൈംഗീകാതിക്രമങ്ങൾക്കു ഒരു പ്രധാന കാരണമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കുക, പുരുഷ സ്ത്രീ സൗഹൃദം പരിപോഷിപ്പിക്കുക, ഉത്തരവാദപ്പെട്ട ലൈംഗീക ബന്ധങ്ങൾ, കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്ന ഒരു സംസ്കാരം, ബലാത്സംഗം, പീഡനം, ഇവയെ നിഷ്കരുണം ശിക്ഷിക്കുന്ന ഒരു സാമൂഹ്യ, നിയമ സംവിധാനം. … ഇവയെല്ലാം സാമൂഹ്യ ജീവിതത്തിന്റെ ഭാഗമല്ലെങ്കിൽ ലൈംഗീക അരാജകത്വവും ചൂഷണങ്ങളും കൂടും.

സാമൂഹ്യ സുരക്ഷ

കുറ്റ കൃത്യങ്ങൾ ചെറുക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും, നീതി ന്യായ വ്യവസ്ഥിതിയുടെയും കാര്യക്ഷമത തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങൾ, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷൻ, കോടതികൾ, ശിക്ഷാ സംവിധാനം, ജയിൽ സംവിധാനം ഇവയെല്ലാം ഇതിന്റെ പരിധിയിൽ പെടും. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് നീതിന്യായ സംവിധാനത്തിന് എക്കാലവും ആവശ്യം. കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ട കടമയും സമൂഹത്തിനുണ്ട്.

കുറ്റവാളികൾ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവർ സമൂഹത്തിൽ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോൾ, സമൂഹത്തിലെ നിയന്ത്രണങ്ങൾ കുറയുകയും, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, കടിഞ്ഞാണില്ലാത്ത അധികാരത്തിന് നമ്മൾ വിധേയരാകുമ്പോൾ, നീതിന്യായ സംവിധാനത്തിലെ ഓരോ ഉദ്യോഗസ്ഥനും തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതിരിക്കുമ്പോൾ, സാമൂഹ്യ നീതിക്കു കോട്ടം വരുമ്പോൾ, കുറ്റ കൃത്യങ്ങൾ കൂടുന്നു.

ചൂഷണത്തിനെതിരെയുള്ള പ്രതികരണം

അധികാര ശക്തിയെയും, ചൂഷണത്തെയും നേരിടാൻ വളരെ അധികം ധൈര്യം വേണം. സിസ്റ്റർ ജെസ്മിയുടെ ജീവിതം തന്നെ ഇതിന് ഉദാഹരണമാണ്. ഭ്രാന്തിയായും, വേശ്യയായും അവരെ ചിത്രീകരിച്ചു. അമൃതാനന്ദമയിയുടെ മഠങ്ങളിലെ ചൂഷണങ്ങൾ വെളിച്ചത്തു കൊണ്ടു വരുവാൻ ഗെയിൽ ട്രെഡ്‌വെൽ എന്ന വിദേശ വനിതക്ക് വളരെയധികം സഹിക്കേണ്ടി വന്നു. ‘ഹോളി ഹെൽ -- വിശുദ്ധ നരകം: വിശ്വാസം, ഭക്തി, പിന്നെ ശുദ്ധ ഭ്രാന്ത് - അനുസ്‌മരണകള്‍ ‘ എന്ന അവരുടെ പുസ്തകം വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളുടെ ഒരു വെളിപ്പെടുത്തലാണ്.

പുരോഹിതന്മാരുടെ അധികാരത്തിനു നിയന്ത്രണം വേണം . പുരോഹിതന്മാർ ആദ്ധ്യാത്മികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അധികാര ദുർവിനിയോഗം തടയാൻ ഒരു നിഷ്പക്ഷ നിരീക്ഷണ വിജിലൻസ് ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. യേശുവിൻ്റെ ജീവിതവും പ്രബോധനങ്ങളും ഉൾക്കൊണ്ടു് ആദിമ സഭയുടെ കൂട്ടായ്മയുടെ രീതിയിൽ ക്രിസ്തീയ സഭകൾ സ്വയം രൂപാന്തരപ്പെടുത്തണം. വിശ്വാസ സംഹിതകളിലും ആചാരങ്ങളിലും മാറ്റങ്ങൾ വരുത്തണം. സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാൻ Church Act നിലവിൽ വരണം. മറ്റു മതങ്ങളിലും സമാനമായ മാറ്റങ്ങൾ ആവശ്യമാണ്. ഫ്യൂഡലിസ്റ് സംവിധാനങ്ങൾ എവിടെയും ജനാധിപത്യവത്കരിക്കണം. മനുഷ്യർ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങണം.

സാഹിത്യ ധർമ്മം

ആത്മീയതയുടെ കാവൽ ഭടന്മാർ ധാർമ്മികത വെടിയുമ്പോൾ, സേവനത്തിനു പകരം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ അതിന്റെ ഇരയായിട്ടുള്ളവർ പ്രതികരിക്കാൻ ശക്തി ഇല്ലാതായി തീരുമ്പോൾ, സ്വതന്ത്ര ചിന്തകർ, എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ, സാഹിത്യകാരന്മാർ ഇരകളുടെ ശബ്ദമായി നീതിക്കു വേണ്ടി, മാനവികതക്കുവേണ്ടി, മനുഷ്യാവകാശങ്ങൾക്കു വേണ്ടി, മുന്നോട്ടു വരേണ്ടിയിരിക്കുന്നു. അവരുടെ ശബ്ദവും, തൂലികയും (സൈബർ തൂലികയാണെങ്കിലും മതി) ചലിപ്പിക്കേണ്ടിയിരിക്കുന്നു.

എഴുത്തുകാർ മാറ്റത്തിന്റെ, സാമൂഹ്യ പരിവർത്തനത്തിന്റെ വക്താക്കൾ ആണ്. സാഹിത്യ സൃഷ്ടികൾ സാമൂഹ്യ വിപ്ലവത്തിന് വഴി തെളിച്ചിട്ടുണ്ട്. അലമാരികളിൽ അസ്ഥിപഞ്ജരം കണ്ടേക്കാം. ആദ്ധ്യാത്മികതയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളിൽ നിന്നും മാനവ രാശിയെ രക്ഷിക്കാൻ നിങ്ങൾ തീരുമാനിക്കൂ കുറ്റിച്ചൂലു വേണോ, ചാട്ടവാർ വേണോ എന്ന്.

ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ മലയിലെ പ്രസംഗം ഇവിടെ പ്രസക്തമാണ് : “നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. എന്തു കൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു. “

ചുരുക്കത്തിൽ

മത പുരോഹിത സാമ്പത്തിക ലൈംഗീക അതിക്രമങ്ങൾ അധികാര ദുർവിനിയോഗവും കുറ്റകൃത്യങ്ങളുമാണ് ചൂണ്ടിക്കാണിക്കുന്നത്. അവ ഒരു ഫ്യൂഡലിസ്റ് അടിമത്ത വ്യവസ്ഥിതിയുടെ ഭാഗമായി വേണം കരുതാൻ.

പരിഹാരം എന്ത്? ഫ്യൂഡലിസ്റ് വ്യവസ്ഥിതി ജനാധിപത്യവൽക്കരിക്കേണ്ടിയിരിക്കുന്നു. ഈ ശാസ്ത്ര യുഗത്തിൽ പല അനാചാരങ്ങളും വിശ്വാസങ്ങളും മാറ്റേണ്ടിയിരിക്കുന്നു. അധികാരത്തിനു നിയന്ത്രണം വേണം. മാറ്റങ്ങൾ വരുത്താൻ കുറ്റിച്ചൂലു വേണോ, ചാട്ടവാർ വേണോ? വിശ്വാസികൾ സ്വയം തീരുമാനിക്കട്ടെ.

(ഈ ലേഖനം ഒക്ടോബര് 6, 2018 നു അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ അവതരിപ്പിക്കുകയുണ്ടായി).